Sunday, August 3, 2014

പ്രണയം വിടരാത്ത കണ്ണുകള്‍.



നിരുപമാ ഫ്ലോറന്സാ എഴുതുന്നു.  ഇരുപതു വര്‍ഷത്തിനിപ്പുറത്ത് നിന്ന്‍ നരകയറി മിനുത്ത മുടിയിഴകള്‍ മാടിയൊതുക്കി, ചുളിവു തൂര്‍ന്നു വിറയാര്‍ന്ന വിരലാല്‍ നിരുപമാ ഫ്ലോറന്സാ കുറിക്കുന്നു.
എഴുത്തുകാരനോടും പാതി എന്നോട് തന്നെയും കലഹിച്ച് പതിയെ ഉരുവിട്ട വാചകങ്ങള്‍ക്ക് കാതോര്‍ത്തു, ചെമ്പന്‍ രോമങ്ങള്‍ കിളിര്‍ത്തു തുടങ്ങിയ മേല്ചുണ്ടിലും  കുസൃതി നിറഞ്ഞ വിടര്‍ന്ന കണ്ണുകളിലും  ഒരു പോലെ വിരിയുന്ന ചിരിയോളിപ്പിച്  നീയെന്നെ വായിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ക്യംപസിലും ലൈബ്രറരിയിലും ബസ്റ്റൊപ്പിലെ മരച്ചോട്ടിലും  എന്റെമേല്‍ പാറി വീഴുന്ന കൌതുകത്തിന്റെ, കുസൃതിയുടെ,  ചിലപ്പോഴെങ്കിലും യൌവ്വന തീഷ്ണമായ നോട്ടവും ഞാന്‍ അറിഞ്ഞിരുന്നു. എന്നിട്ടും ഞാന്‍  അറിയില്ലെന്ന് നടിച്ചു, നിന്നെ കണ്ടതെ ഇല്ലെന്നു ഭാവിച്ചു .
എങ്കിലും എന്റെ കുട്ടീ
ഇക്കാലമത്രയും ഞാനോര്ത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ട കുട്ടീ
നിനക്കറിയുമോ ആ കഥ, എന്റെ കഥ എന്റെ മുത്തശശിമാരുടെ,  പ്രണയം അമര്ത്തി ഞെരിച്ച ആ മുത്തശശന്‍മാരുടെ കഥ.

നഗരം അവസാനിക്കുന്നിടത്ത് കോട്ടവാതിലോടു ചേര്‍ന്ന് നദിക്കരയിലെയ്ക്ക് നീണ്ടു കിടക്കുന്ന പാതയോരത്തിനിരുവശവുമായാണ് അവര്‍ കൂരകള്‍ പണിഞ്ഞത്.  അവര്‍ അറബികഥയിലെ തസ്കരന്മാരെ പോലെ നാല്പ്പത്തൊന്നുപേര്‍ . നാല്‍പത്തിയൊന്നു ചെറുപ്പക്കാര്‍ ഉറച്ച പേശികളും കൈക്കരുത്തും ഊഷ്മള സൌഹൃദവും ഒറ്റ മനസുമായി അവര്‍. ദേശങ്ങളില്‍ നിന്ന്‍ ജോലി തേടി നഗരത്തിലെത്തിയവര്‍. അവര്‍ എല്ലുമുറിയെ പണിയെടുത്തു. പണം സ്വരുക്കൂട്ടി പുഴവക്കിലെ പാതയോരത്ത് വീടുകള്‍ കെട്ടി. നിരയൊപ്പിച്ച് നാല്പ്പത്തൊന്നു വീടുകള്‍. ഒരേ കാലത്ത് അവര്‍ കുടി വച്ചു. തെരുവില്‍  നാല്പ്പത്തൊന്നു ജോഡി പാദസരങ്ങള്‍ കിലുങ്ങി. വധുക്കള്‍ മിടുക്കികളായിരുന്നു പുഴമണ്ണും ചെങ്കല്‍പൊടിയും ചേര്‍ത്ത് അവര്‍ നിലം മെഴുകി മിനുക്കി. മുറ്റത്തിന്റെ അതിരില്‍ മുല്ലയും കനകാംബരവും നട്ടൂ. കാലം തെറ്റിയെന്നോണം അവ എന്നും പൂവിട്ടു. വെയിലാറുമ്പോ പുഴയില്‍ കുളിച് കാച്ചെണ്ണ  മണക്കുന്ന മുടിയില്‍ മുല്ലപ്പൂ ചൂടി അസ്തമയത്തോടെ തിരിച്ചെത്തുന്ന ഭര്‍ത്താക്കന്മാരെ കാത്തിരുന്നു. നിലവിളക്കിന്റെ നിറവുള്ള പെണ്മുഖം കണ്ട ഭര്‍ത്താക്കന്മാര്‍ ക്ഷീണം മറന്നു. പുഴയുടെ തണുപ്പില്‍ അന്നത്തെ ദുരിതം കഴുകിയോഴുക്കി വന്നവര്‍ക്ക് ഭാര്യമാര്‍ രുചിയുള്ള ഭക്ഷണവും പ്രണയവും വിളമ്പി. രാത്രിയുത്സവങ്ങളുടെ ആരവങ്ങളില്‍ തെരുവ് പുളച്ചുകിടന്നു.  ഒരേ താളത്തിലും ലയത്തിലും തെരുവിലെ ജീവിതമോഴുകി.
അവര്‍ക്ക് ഒരേ കാലം ഉണ്ണികള്‍ പിറന്നു. അവര്‍ വളര്‍ന്നു പിതാക്കന്മാരെ പോലെ കരുത്തരായി.    തലതെളിഞ്ഞ കാലം നഗരത്തിലേയ്ക്ക് പണി തിരഞ്ഞു പോയി.  രണ്ടാം തലമുറയും കുടി വച്ചു. അമ്മമാര്‍ കോലായില്‍ വെയില്‍ കാഞ്ഞു.  മരുമക്കള്‍ കുടുംബം നോക്കി. മിന്ചിയും കൊലുസും കിലുക്കി കൂട്ടത്തോടെ പുഴയിലെയ്ക്കും തിരിച്ചും നടന്നു തെരുവുണര്‍ത്തി. മൈലാഞ്ചിയിട്ടു തുടുപ്പിച്ച്ച്ച വിരലുകളും മഞ്ഞള്‍ തേച്ച് മിനുക്കി കവിളുകളുമായി മുടി നിറയെ മുല്ലപ്പൂ ചൂടി ഭര്‍ത്താക്കന്മാരെ കാത്തു.  കോലായിലെ തലമുറ കടക്കണ്ണാലാത് കണ്ടു ഊറിചിരിച്ചു.
നഗരത്തിലെ കൂറ്റന്‍ ഘടികാരത്തിന്റെ പല്‍ച്ചക്രങ്ങള്‍ പോലെ ഗതിമാറി ഒഴുകാത്ത പുഴ പോലെ  തെരുവിലെ ജീവിതം ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ അങ്ങനെ പതഞ്ഞോഴുകി. തെരുവിലേയ്ക്ക് വന്ന വധുക്കള്‍ നാടും വീടും മറന്നു. അവര്‍ തെരുവിന്റെ പെണ്ണുങ്ങള്‍ മാത്രമായി. അവര്‍ പ്രണയത്തിന്റെ ഉന്മത്തതയില്‍ കൂടുതല്‍ സുന്ദരികളായി. അവര്‍ ആണ് കുഞ്ഞുങ്ങളെ മാത്രം പെറ്റു. കണ്ണീരും കലഹവുമില്ലാത്ത്ത തെരുവിലേയ്ക്ക് മരുമാകളായെത്താന്‍ ദേശത്തെ പെണ്‍കുട്ടികള്‍ മോഹിച്ചു.
എന്നിട്ടും ഒരിക്കല്‍ പതിവു തെറ്റി, ഒരു വീട്ടില്‍ തെരുവിന്റെ അങ്ങേ അറ്റത്തെ നാല്പ്പത്തൊന്നാമത്തെ വീട്ടില്‍.  നാല്പതു വീടുകളില്‍ കുഞ്ഞിക്കരച്ചിലുയര്‍ന്നപ്പോ ഒരമ്മ മാത്രം ചേലത്തുമ്പില്‍ കടിച്ചു കരച്ചിലടക്കി. നാല്‍പതു ജോഡി കുഞ്ഞിക്കാലുകള്‍ തെരുവില്‍ ഓടി കളിച്ചപ്പോള്‍ അവള്‍ കൊതിയോടെ നോക്കി നിന്ന്. കണ്ണീരിനും പ്രാര്തനയ്ക്കുമൊടുവില്‍ അവളുടെ മുലകളും ചുരന്നു.
പതിവു തെറ്റിയൊരു പെണ്‍കുട്ടി.  
ആദ്യം തെരുവോന്നു ഞെട്ടി പിന്നെ ആര്‍പ്പിട്ടു പിന്നെ ആനന്ദക്കണ്ണീരൊഴുക്കി. നാല്പ്പത്തൊന്നു  വീട്ടിലെ അരുമയായി അവള്‍ വളര്‍ന്നു. നാല്പ്പത്തൊന്നമ്മമാരുടെ ലാളനയില്‍ നാല്പ്പത്തൊന്നപ്പന്മാരുടെ തണലില്‍.
തേന്‍ നിറമാര്‍ന്ന തുടുത്ത കവിളുകളും, മൂക്കുത്തിക്കല്ലിനെ തോല്‍പ്പിക്കുന്ന കണ്ണുകളും പുറം നിറഞ്ഞ ചുരുണ്ട മുടിയുമായി അവള്‍ നിറഞ്ഞു ചിരിച്ചു. അമ്മമാര്‍ മക്കളോട് അരുമയായി പറഞ്ഞു പെങ്ങളാണവള്‍ തെരുവിലെ ഏക പെണ്തരി.  എന്നാല്‍ നാല്പതു ജോഡി കണ്ണുകള്‍ അവളെ കാമത്തോടെ നോക്കി  ചുണ്ടുകള്‍ ചേര്‍ത്തമര്‍ത്തി ആ വാക്കിനെ അവര്‍ ഞെരിച്ചു കളഞ്ഞു.
അച്ഛന്മാര്‍ വരനെ തിരഞ്ഞു. തെരുവിന്റെ മരുമകനാകാന്‍ കൊതിച്ച ചെറുപ്പക്കാര്‍ നിരവധിയാണ്. അവള്‍ കണ്ണില്‍ കൌതുകം നിറച്ചു അവള്‍ അവരെ കണ്ടു. 
ആങ്ങളമാര്‍ പറഞ്ഞു.
ഇവന്‍ വേണ്ട പൊണ്ണന്‍
ഇവന്‍ വേണ്ട പോഴന്‍
ഇവന്‍ വേണ്ട പൊങ്ങന്‍.
അമ്മമാര്‍ പറഞ്ഞു
വേണ്ട വേണ്ട പൊങ്ങാനും പോഴനും വേണ്ട ഞങ്ങടെ രാജകുമാരിയ്ക്ക്. അവള്‍ക്കൊരുത്തന്‍ വരും. മിടുമിടുക്കന്‍
വരവ് നിലച്ചു അച്ഛന്മാര്‍ തിരച്ചില്‍ തുടര്‍ന്നു. നാല്പതു ജോഡി കാമം നിറഞ്ഞ കണ്ണുകള്‍ അവള്‍ക്ക് ചുറ്റും പറന്നു.
പിന്നെ തെരുവിലേയ്ക്ക് പുത്തന്‍ തലമുറ വധുക്കള്‍ എത്തി ഏട്ടത്തിയമ്മമാരെ അവള്‍ ആരതി ഉഴിഞ്ഞു കൈപിടിച്ചു. അരത്തവെള്ളം തെരുവില്‍ കമിഴ്ത്തി ദോഷമകറ്റി. നാല്പത്തൊന്നാമത്തെ എട്ടത്തിയെയും കുടിവച്ചത്തില്‍ പിന്നെ അവള്‍ സ്വന്തം അറയിലേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും ഒരുനാള്‍ അവനെത്തി ഉച്ചവെയില്‍ തിളയ്ക്കുന്ന ഒരു പകലില്‍, കാരിരുമ്പിന്റെ മനസുറപ്പും  ഉരുക്കുപേശികളുമായി ഒരുവന്‍.
അവളെ വേള്‍ക്കണമെന്നു വാശിപിടിച്ചു.  തെരുവൊന്ന്പോലെ ഞെട്ടി. ഏട്ടത്തിയമ്മമാര്‍ മൂക്കത്ത് വിരല്‍ വച്ചു അവളെ നോക്കി.
നാല്‍പ്പതു ആണ്‍തൊണ്ടകള്‍  ഒരു പോലെ ആക്രോശിച്ചു
അഹങ്കാരി
തെരുവിലെ പെണ്ണിനെ മോഹിച്ചവന്‍
ദുഷ് പ്രവര്ത്തിക്കാരന്‍
പെണ്ണിനെ മയക്കുന്ന ജാലക്കാരന്‍.
കരുത്തേറിയ നാല്പതു കരങ്ങള്‍ അവനെ പ്രഹരിച്ചു.  നഗരത്തിലെ കുപ്പക്കൂനയിലെങ്ങോ ആ ശരീരമൊടുങ്ങി.
ആ രാത്രി പുലര്‍ന്നത് മറ്റൊരു തെരുവിലേയ്ക്കായിരുന്നു. അവളില്ലാത്ത തെരുവ്. പക്ഷെ അവളെയും അവരെതന്നെയും മറന്നുപോയിരുന്നു. പുത്രവധുക്കള്‍ ജോലികള്‍ മറന്നു അലസമായി അങ്ങിങ്ങ് നടന്നു. അമ്മമാര്‍ അവരെ ശകാരിച് നന്നാക്കാന്‍ നോക്കി. ആണുങ്ങള്‍ വിശന്നു കലഹിച്ചു. തല്ലിനും വിശപ്പിനും കലഹത്തിനുമിടയില്‍ അവരെപ്പോഴോ രമിച്ചു. പ്രണയത്തിനല്ലാതെ മാംസത്തിനു മാത്രം സന്തതികള്‍ ഉണ്ടായി പ്രണയം മറന്ന പെണ്‍കുലം.

 അവളുരുവിട്ടു പോയ ശാപം തെരുവിനെ പൊതിഞ്ഞു നിന്ന്. ര്രിതുമതിയായ ഓരോ പെണ്ണും ഒരു ശൂന്യതയിലേയ്ക്ക് പതിച്ചു. നിറങ്ങളും പൂക്കളും ഒഴിഞ്ഞ കണ്ണും, മനസുമായി അവര്‍ ജീവിച്ചു മരിച്ചു. പ്രണയം തുടുക്കുന്ന കവിളുകളും മോഹം മയങ്ങുന്ന കണ്ണുകളും അവരെ ഒഴിഞ്ഞു പോയി.  ആ കുലത്തിന്റെ ഇങ്ങേ ചില്ലയിലൊരു പെണ്തരി.  ശാപത്തിന്റെ കാണാചരടുകളിലെങ്ങോ കുടുങ്ങിയൊരു പെണ്‍കൊടി, ഉള്ളില്‍ വളര്‍ന്നു വിങ്ങുന്ന ശൂന്യതയുടെ വിഹ്വലതയല്ലാതെ മറ്റൊന്നും തെളിയാത്ത   കണ്ണുകളാല്‍ അവള്‍ പുസ്തകത്താളിലെ പ്രണയ നിര്‍വചനം നോക്കി പകച്ചു നിന്നു. അതവള്‍ക്ക് പുസ്തകത്താളില്‍ വരഞ്ഞ വെറും അക്ഷരം മാത്രമാകവേ  എങ്ങനെയാണവള്‍ അത് വിവരിക്കുക.
എന്റെ കുട്ടീ എന്റെ പ്രിയപ്പെട്ട കുട്ടീ ഇത് പറയാന്‍ ഞാന്‍ നിന്നെ എവിടെയാണ് തിരയെണ്ടത്. എതാള്‍ക്കൂട്ടത്തിലാണ് നീയുള്ളത്

Tuesday, January 21, 2014

കുഞ്ഞന്നയുടെ മുറി.

ചുവപ്പ് പച്ച നീല നിറങ്ങളുടെ അസംഖ്യം പുള്ളിക്കുത്തുകൾ  കാണെക്കാണെ വളര്ന്നു വളയങ്ങളായി പിന്നെ മാഞ്ഞുപോയി ഒരു തിരയിലെന്നോണം  പുതിയവ വന്നു കൊണ്ടിരുന്നു.  കണ്ണിനു മുകളിൽ അമര്ത്തി വച്ചിരുന്ന കൈത്തണ്ട എടുത്തു മാറ്റി കുഞ്ഞന്ന. അയയിലെ  മുഷിഞ്ഞ തുണികളും   മങ്ങി നരച്ച ചുമരും  അല്ലാതെ മറ്റൊന്നും ഇല്ല. മടുപ്പോടെ അന്ന  നിറങ്ങളുടെ ലോകത്തിലേയ്ക്ക് തിരിച്ചു പോയി. 

അമ്മ വാതിൽക്കൽ വന്നു നോക്കി.  കണ്ണടച്ച് കിടപ്പാണ്. അത്രയും ആശ്വാസം.  ഒന്നോളം പോന്ന പെണ്ണൊരുത്തിയാണ്  ഇങ്ങനെ രാവും പകലും ഇല്ലാതെ മുറിയടച്ചിരിക്കുന്നത്. അമ്മയ്ക്ക് വീണ്ടും നെഞ്ചു വിങ്ങി.  നാടറിഞ്ഞു  നാട്ടാരറിഞ്ഞു  പറഞ്ഞു വിട്ട പെണ്ണാണ്.  ഒരൂസം ഉണ്ട്  അവര് രണ്ടൂന്നാള്  കൊണ്ട് വന്നു വിട്ടു. കൂടെ വന്ന കേട്യോന്റെ തലയിൽ ഒരു കെട്ടും ഉണ്ടായിരുന്നു.  അവരൊന്നും പറഞ്ഞില്ല. അവളും ഒന്നും പറഞ്ഞില്ല. അമ്മയ്ക്കൊന്നും മനസിലായില്ല.  പിന്നീട് അവിടന്നാരും വന്നതും ഇല്ല.  

അന്നയ്ക്കും സമാധാനമായി  വളരെ കാലം കൂടി അന്ന് രാത്രി  അന്ന ബോധം കെട്ടുരങ്ങി ചത്തപോലെ ഉറങ്ങി. അന്ന അങ്ങനെ ഉറങ്ങിയിട്ട് തന്നെ എത്ര കാലമായി.  കെട്ടിച്ച വീട്ടില് അന്ന ഉറങ്ങിയിട്ട് തന്നെ ഇല്ല എന്ന് പറയാം.  രാത്രി ആകുമ്പോ മച്ചിലെ മാക്കാനും മരപ്പട്ടിയും അന്നയുടെ മുറിയിലെത്തും. മുക്കും മുരളും മേത്തിഴയും  തൊന്തരവു തന്നെ. അങ്ങനെ സ്വൈരം കേട്ടിട്ടാണ്  തലേന്ന് രാത്രി ഇരുട്ടത്ത്‌  കട്ടിൽ കീഴെ ചുമ്മാ കിടന്ന പഴേ കോളാമ്പി എടുത്തു കയ്യെത്തും ദൂരത്തുള്ളതിനെ ഒക്കെ അന്ന തല്ലി പായിച്ചു.

ആദ്യമാദ്യം അമ്മയ്ക്കൊന്നും തോന്നിയില്ല. പിന്നെ  പിന്നെ  ചിലതൊക്കെ തോന്നി അമ്മയ്ക്ക് മാത്രം അല്ല നാട്ടാര്ക്കും. പിന്നെ ചിലതൊക്കെ കയ്യിൽ നില്ക്കാതെ ആയി.  അപ്പൊ അപ്പൻ അന്നയുടെ പുറത്തേയ്ക്കുള്ള വഴി അടച്ചു.  അതിലൊന്ന് ഇങ്ങനെ ആയിരുന്നു.  

താഴത്തെ പറമ്പിലെ കുളത്തിൽ നനയ്ക്കാനും കുളിക്കാനും പോകുന്ന പെണ്കൂട്ടത്ത്തിൽ അന്നയും ഉണ്ടായിരുന്നു.   നനയ്ക്കാതെ കുളിക്കാതെ കരയിലിരുന്നു വെള്ളത്തില കല്ലെറിഞ്ഞു കൊണ്ടിരിക്കും.   അങ്ങനെ എറിഞ്ഞ് എറിഞ്ഞ്  ഉന്നം പിടിച്ചു അവൾ  വെള്ളത്തിൽ പൊന്തി കിടക്കുന്ന മാക്രികളെ എറിഞ്ഞ് കൊല്ലാൻ  തുടങ്ങി. എന്നിട്ടതിൽ ചിലതിനെ കരയ്ക്ക് വലിച്ചിട്ടു  അതിനെ നോക്കി ചിരിക്കാൻ തുടങ്ങി. നിരത്താതെ ചിരി പൊട്ടിച്ചിരി.  അപ്പോഴേയ്ക്കും കുളക്കടവിൽ തനിച്ചായ ലീലേച്ചി എന്തെന്ന ഭാവത്തിൽ അന്നയെ നോക്കി.  

നോക്ക് നോക്ക് ലീലേച്ചി  

ചത്ത്‌ മലച്ചു കിടക്കുന്ന മാക്രി കുട്ടനെ ചൂണ്ടി  അന്ന പറഞ്ഞു.

അങ്ങേരു രാത്രീല് വന്നു കിടക്കണ  പോലെ തന്നെ ഉണ്ടല്ലേ.
 അതെ കിടപ്പ്  അതെ പള്ള 
പക്ഷെ കള്ളിന്റേം  ചർദ്ദിലിന്റേം വാടെം കൂടി ഉണ്ട്.

 എന്നിട്ട് ആ നാറ്റം സഹിക്കാനാകാതെ എന്നോണം അവള് മുഖം ചുളിച്ചു.  എന്നിട്ട്  അപ്പോഴും തുടിച്ചു കൊണ്ടിരുന്ന അതിന്റെ ഉന്തിയ വയറിലെയ്ക്ക്  സാമാന്യം നല്ലൊരു കല്ലെടുത്തിട്ടു.   ലീലേച്ചി   നനച്ച പാതി നനയ്ക്കാത്ത പാതി  ഉടുത്ത പാതി ഉടുക്കാത്ത പാതി തുണിയും വാരിപ്പിടിച്ചു  വേഗം വീട് പിടിച്ചു.  അതിൽ പിന്നെ ആണ്  അന്നയുടെ ലോകം  ഈ  മുറിയിലേക്ക്  അമ്പേ ചുരുങ്ങിയത്.   

കുഞ്ഞന്ന വീണ്ടും കണ്ണ് മിഴിച്ചു. അവളെ പാടെ അമ്പരപ്പിച്ചു കൊണ്ട്  മുറിയിൽ വർണ്ണങ്ങൾ നൃത്തം ചെയ്തു.  ചുമരിലാകെ നിറങ്ങളുടെ തിരയിളക്കം. കട്ടിൽ ചോട്ടിൽ വിരിയുകയും  മായുകയും ചെയ്യുന്ന നിറങ്ങളുടെ മേഘപ്പൂക്കൾ. കുഞ്ഞന്നയ്ക്ക്  സന്തോഷം കൊണ്ട്  തുള്ളിച്ചാടാൻ  തോന്നി പാട്ട് പാടാനും.  അതാ മച്ചിൽ നിന്നും  ഞാന്നു കിടക്കുന്ന വർണ്ണ മുത്തുകളുടെ മാല  വലുതും ചെറുതും ആയി പലനിറത്തിലെ തിളങ്ങുന്ന മുത്തുകളും കല്ലുകളും കോര്ത്ത് ഇഴ പിരിച്ചത് . അന്നയതു കഴുത്തിൽ ചാര്ത്തി എന്നിട്ട്  പണ്ടെങ്ങോ ത്രേസ്യാ സിസ്റർ പഠിപ്പിച്ചു കൊടുത്ത മാലാഖമാരുടെ പാട്ട് പാടി. 

കയർത്തുമ്പിൽ ഊയലാടുന്ന അന്നയെ കണ്ടു അമ്മ മറിഞ്ഞു വീഴുമ്പോഴും മാലഖമാരുടെ പാട്ട് ആ മുറിയില്  പതിഞ്ഞ ഒച്ചയിൽ ആരോ പാടുന്നുണ്ടായിരുന്നു