Monday, July 27, 2009

നിഴലുകള്‍

രജ്ന നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിന്നു.
ഉച്ചത്തില്‍ കണ്ണുകള്‍ പകുതി അടച്ച്, ചുണ്ടുകള്‍ മനോഹരമായി വക്രിച്ച്, അതിമനോഹരമായ ചിരി.തുടുത്ത കവിളുകള്‍ ചിരിക്കുന്തോറും ചുവന്നു.
അസഹ്യത തോന്നി ഇത്രമാത്രം ചിരിക്കാനെന്തിരിക്കുന്നു. അവളുടെ മോന്‍ അടുത്ത ചെയറില്‍ ഉറങ്ങുന്നു. അവനെ മറന്ന മട്ടാണ്. ഓരോരുത്തരും പറയുന്ന പൊട്ടത്തരിത്തിന് ചുമ്മാ ചിരിക്കുകാ.
പണ്ടും ഇങ്ങനെ തന്നെ നിസ്സാര കാര്യത്തിനും ആര്‍ത്തു ചിരിക്കും. അത് മനപ്പൂര്‍വ്വമാണെന്നു പിന്നെ മനസിലാക്കി. ഒരിക്കല്‍ അവള്‍ തന്നെ പറഞ്ഞു
‘എന്റെ രാഗൂ ഈ ചിരിയല്ലെ എന്റെ ആയുധം’.

മയക്കുന്ന ചിരി അതു പറഞ്ഞതാരാണ്.
അച്ചായനോ, അതോ ബൈജുമാമനോ. ഒരു സമരദിനത്തില്‍ കോണിച്ചോട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അവരോടൊപ്പം തന്നെ കണ്ട് അവള്‍ അങ്ങോട്ടു വന്നു. ആരോ എന്തോ പറഞ്ഞതും അവള്‍ ചിരിച്ചു. അപ്പോഴാണ് അല്പം ഉറക്കെ ആത്മഗതം പോലെ അതു പറഞ്ഞത്
‘ഹോ.. മയക്കി’
കേട്ടു തിരിഞ്ഞി നോക്കുമ്പോള്‍ പിന്നില്‍ രണ്ടാളും ഉണ്ട് ആരെന്നു മനസിലായില്ല.
ക്രൂരമായ ഒരു തമാശ പറഞ്ഞു ഈ ചിരിയുടെ നിറം കെടുത്തിയാലോ.
വേണ്ട ഇതു വെറും അസൂയയല്ലെ ഈ അസഹ്യത. ചിരിക്കാന്‍ പാടെ മറന്നുപോയവര്‍ക്ക് ആഹ്ലാദിക്കുന്നവരെ കണ്ടപ്പോഴുള്ള ആ ഒരു ഇത്.
ചിരി നിന്നു.
എന്താ കാര്യം
ഓ ഫോണ്‍ അറ്റെന്‍ഡു ചെയ്യുകയാ.
ആരായിരുന്നു
ദിനേശേട്ടനാ, മോന്‍ ബഹളം വയ്ക്കുന്നുണ്ടോ, എപ്പഴാ വരേണ്ടതെന്ന്.ഞാന്‍ വിളിക്കാന്നു പറഞ്ഞു.

എന്റെ രാഗു എന്തായിത് എല്ലാരും കുറേ നാളുകൂടി കണ്ടിട്ട്. ഇതെന്താ ഇങ്ങനെ മൂലയ്ക്കിരിക്കുന്നെ.
ഓ ഒന്നൂല്ല.
അവരു പറഞ്ഞത് ശരിയാ
എന്ത്?
ഇപ്പോ വലിയ ജാഡയാ, പലരേം വഴിക്കൊക്കെ കണ്ടാല്‍ മൈന്‍ഡാക്കാറില്ല എന്നൊക്കെ.
ഒന്നും മിണ്ടീല്ല.

രാഗു ആകെ മാറിപ്പോയി.
പണ്ടൊക്കെ എന്തൊരു രസായിരുന്നു. ഞാന്‍ ഇന്നലേം ദിനേശേട്ടനോടു പറഞ്ഞു. നാളെ രാഗു ഉണ്ടാകും ഓരോരുത്തരെ ഒക്കെ വാരുന്ന കേട്ട് കുറേ ചിരിക്കാന്നൊക്കെ. എന്നിട്ടിവിടൊരാള് ദേ മസിലും പിടിച്ച്.

ആ രാഗുവല്ല കുട്ടീഇത് . ഇതു വെറും നിഴല്‍ മാത്രം പരിചയങ്ങളുടെ ഉച്ചവെളിച്ചത്തില്‍ കുറുകി ഇല്ലാതാകുന്ന നേര്‍ത്ത നിഴല്‍.


‘എനിക്ക് നല്ല സുഖമില്ലെടോ അതാ’
രാഗൂ വാ ദേ എല്ലാരും കഴിക്കാന്‍ പോകുന്നു വാ വാ ഞാന്‍ മോനെ വിളിക്കട്ടെ.

വരണ്ടായിരുന്നു ഒരു കുറ്റവാളിയേപ്പോലെ ഇങ്ങനെ പതുങ്ങി നില്‍ക്കാന്‍.
വിലാസിന്റെ നിര്‍ബന്ധം
നിന്നെ എങ്ങനെ നിഷേധിക്കാനാകും പ്രിയ സുഹൃത്തെ. അതു കൊണ്ട് , അതു കൊണ്ട് മാത്രം.
വിവാഹം ക്ഷണിച്ചപ്പോഴേ അവനോടു പറഞ്ഞു.
എനിക്കു വയ്യടാ എല്ലാരും കാണും അവിടെ, ഓരോന്നു ചോദിച്ചാല്‍, എനിക്ക് വയ്യ സത്യം പറയാന്‍.
അതെന്താ നിനക്കതെ പറയാന്‍ പറ്റാത്തെ, നീയെത്ര മൂടി വച്ചാലും അത് സത്യം തന്നെയല്ലേ..
എനിക്കു വയ്യ നാണക്കേട് അതിന്റെ വൃത്തികെട്ട വഴുവഴുപ്പ് എനിക്ക് അറപ്പാണത്.
‘ല്ലേല്‍ തന്നെ നീയെന്തിനു ഭയക്കണം നാണിക്കണം, എടോ തെറ്റു ചെയ്തവരാ നാണിക്കേണ്ടത് നീയല്ല.
അല്ലേങ്കില്‍ കള്ളം പറയണം നിനക്കു തോന്നുന്നപോലെ പറഞ്ഞോ.‘
എന്തായാലും നീ വരണം.

‘എന്റെ എക്കാലത്തെയും നല്ല സുഹൃത്തുക്കളിലൊരാളാ നീ, എന്റെ വിവാഹത്തിനു നീ തീര്‍ച്ചയായും വന്നിരിക്കും, നീയും അങ്ങനെ തന്നെ എന്നെ കരുതുന്നുവെങ്കില്‍.‘
ആ വാചകത്തില്‍ പിന്നെ എതിര്‍ക്കാനായില്ല.

രാഗൂ വേഗം വാ, മോന്‍ നല്ല് ഉറക്കം അവിടൊരാളെ ഏല്‍പ്പിച്ചു പോന്നു.ദിനേശേട്ടന്‍ വീണ്ടും വിളിച്ചു. ആള്‍ക്ക് വലിയ ടെന്‍ഷനാ ഞാനെവിടെയെങ്കിലും പോയാല്‍. ഇന്നു ആരെയോ കാണാനുണ്ട് അല്ലേല്‍ കൂടെ വന്നേനെ, ഞാന്‍ ഒരു കുട്ടിയാന്നാ ഇപ്പോഴും വിചാരം, ഞാനെന്തു ചെയ്യാനൊരുങ്ങിയാലും കൂടെ വന്നു പറഞ്ഞു തരും എനിക്കൊന്നും അറിയില്ലെന്ന പറേന്നെ, എന്തോരു കെയറിംങ്ങാന്നോ. പാവം
അവള്‍ പൊട്ടിച്ചിരിച്ചു.

അതേ പാവം അയാള്‍ക്കിനിയും നിന്നെ മനസിലായില്ലല്ലോ.

ഒന്നു ചിരിച്ചു.
‘രാഗു....‘
അവള്‍ മന്ത്രിയ്ക്കും പോലെ വിളിച്ചു.
‘ഉണ്ണികൃഷ്ണന്‍’
ഓ അപ്പോ നീയവനെ മറന്നിട്ടില്ല.
‘വരില്ലെന്നു പറഞ്ഞു ഇപ്പോ ബാംഗ്ലൂരിലാ, കല്യാണം കഴിഞ്ഞിട്ടില്ല.‘

അന്ന് ഒടുവില്‍ കാണുമ്പോള്‍ ഇവള്‍ എന്തായിരുന്നു പറഞ്ഞത്. നല്ല ഓര്‍മ്മ ഉണ്ട് ആ രംഗങ്ങള്‍. അന്ന് സംസാരിച്ചു തീരും വരെ അവള്‍ ചിരിച്ചിരുന്നില്ല.
രാഗൂ നീ അന്നു പറഞ്ഞതാ ശരി, ഉണ്ണികൃഷ്ണനുമായുള്ള ബന്ധം വീട്ടുകാരും പള്ളിക്കാരുമൊന്നും അംഗീകരിക്കില്ല. എനിക്കു വയ്യ പേരന്‍സിനെ വേദനിപ്പിക്കാന്‍. ഞാന്‍ ഒക്കെ നിര്‍ത്തുവാ. രാഗു തന്നെ ഇതൊക്കെ ഉണ്ണികൃഷ്ണനെ പറഞ്ഞു മനസിലാക്കണം
അയ്യോ ഞാനില്ല നീ തന്നെ പറഞ്ഞാല്‍ മതി, അല്ലേല്‍ തന്നെ ഞാനാ നിന്നെ ഓരോന്നു പറഞ്ഞു തിരുത്തുന്നതെന്ന അവ്ന്റെ പരാതി.
നന്നായി രജ്ന, നല്ല തീരുമാനം പക്ഷേ 3 വര്‍ഷം മുന്‍പ് ഞാനിത് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ക്യാമ്പസില്‍ വെറുതേ ഇങ്ങനെ ഓരോ പേരു കേള്‍പ്പിക്കാതിരിക്കാമായിരുന്നു. എങ്കിലും വൈകിയാണേലും നീ നല്ലൊരു തീരുമാനം എടുത്തല്ലോ.

അങ്ങനെ പറഞ്ഞു പിരിഞ്ഞതാ. കുറേ നാളിനു ശേഷം ഉണ്ണി തന്നെയാണ് വിളിച്ചു പറഞ്ഞത്
‘എടീ രജ്നയുടെ കല്യാണായിരുന്നു ഇന്നലെ. വരന്‍ ആരെന്നോ നമ്മുടെ സീനിയര്‍ ഇല്ലെ ആ ദിനേശ്. അവ്ന്‍’
അവനിപ്പോ ടൌണില്‍ കമ്പ്യൂട്ടര്‍ സെന്ററും, സെയിലും, സര്‍വ്വീസും വലിയ സെറ്റ് അപ്പാ. അവളു ഒപ്പം ഇറങ്ങീ വന്നതാ.
ഇന്നലെ അവന്‍ ഫ്രെന്റ്സിനെല്ലാം, പാര്‍ട്ടി കൊടുത്തു. എന്നേയും വിളിച്ചു ഞാന്‍ പോയില്ല.

‘എടാ നിനക്ക് വിഷമമില്ലേ’

‘എന്തിന്, എന്നെക്കാള്‍ നല്ലൊരു പുളിക്കൊമ്പു കണ്ടപ്പോള്‍ അവള്‍ മാറ്റിപ്പിടിച്ചു. ഇങ്ങനെ ഒരുത്തിയെ കുറേക്കാ‍ലം സ്നേഹിച്ചു വിശ്വസിച്ചല്ല്ലോ എന്നാ ഇപ്പോ വിഷമം.’

അവള്‍ മതം മാറി വിവാഹിത ആയതിനാല്‍ വീട്ടുകാരെ പള്ളിയില്‍ നിന്നും പുറത്താക്കിയെന്നൊക്കെ കേട്ടിരിന്നു.
പിന്നെ കാണുന്നിതിപ്പോള്‍.


ഹോ ഈ ദിനേശേട്ടന്‍, ഇങ്ങോട്ടു പുറപ്പെട്ടെന്നു.
രാഗൂ രാഗൂന്റെ ആളെങ്ങനെയാ പാവാ..
ങൂം..
നല്ലാളാണോ
ങൂം..
ഹോ എന്താടോ ഇത് , സംസാരിക്കാന്‍ ഇത്ര പിശുക്കണോ ഒരു മിനുട്ട് വാ പൂട്ടാതിരുന്ന താനെങ്ങനാടോ... എനിക്ക് വിശ്വസിക്കാനാകുന്നില്ല.
‘രജ്നാ നീ കഴിക്കാന്‍ പോകൂ മോനെ ഞാന്‍ നോക്കാം ദിനേശ് വരുമ്പോ നിനക്കിറങ്ങാല്ലോ. ദാ കലയും സരിതേം പോകുന്നു, നീ പൊയ്ക്കൊള്ളൂ.‘

പാവമാണോ, ആയിരുന്നുവോ
തല്ലീട്ടില്ല, വഴക്കിട്ടിട്ടില്ല, ഒപ്പമുണ്ടായിരുന്ന 40 ദിവസത്തിലൊരിക്കലും. മുഖാമുഖം കണ്ടപ്പോഴെല്ലാം ചിരിച്ചു, ചോദ്യങ്ങള്‍ക്ക് ശാന്തനായി സൌമ്യമായി ഉത്തരം പറഞ്ഞു. അത് സ്നേഹമാണോ. ആയിരുന്നോ.
എങ്കില്‍ ഈ ആറു കൊല്ലം ഒന്നു ഫോണ്‍ ചെയ്യാതെ, ഒരു കത്തു പോലും അയക്കാതെ ഒന്നും അന്വേഷിക്കാതെ ഇങ്ങനെ കഴിയുമായിരുന്നോ.

വിലാസും വധുവും ഫോട്ടൊ എടുക്കുന്ന തിരക്കിലാണ്.പെണ്‍കുട്ടി മുഖം നിറഞ്ഞ ചിരിയുമായി.
പ്രിയപ്പെട്ട കുട്ടീ ഈ ചിരി നിന്റെ ജീവിതത്തിലങ്ങോളം ഉണ്ടാകട്ടെ.
ഇതു പോലെ ചിരിച്ചു നിന്ന ദിനം ഓര്‍മ്മിച്ചു. സുഹ്രുത്തുക്കളുടെ തമാശകള്‍ക്കിടയില്‍ ഒത്തിരി പ്രതീക്ഷകളോടെ, സന്തോഷം പൂത്തു നിന്ന നിമിഷങ്ങള്‍. അതൊരു ശപിക്കപ്പെട്ട ദിനമായിരുന്നെന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ നടുക്കം.
വേണ്ട ഒന്നും ഇനി ഓര്‍ക്കണ്ട.

എല്ലാരും എത്തീട്ടൂണ്ടല്ലോ. പഴയ ഗ്രൂപ്പിനെ മുഴുവന്‍ വിലാസ് സംഘടിപ്പിച്ചു. ഒറ്റയ്ക്കും, കുടുംബമായും എല്ലാരും ഒത്തുകൂടലിന്റെ സന്തോഷത്തിലാണ്. എല്ലാവരെയും കാണുമ്പോള്‍ സന്തോഷം തന്നെ, വര്‍ത്തമാനം പറയാനും ആഗ്രഹം ഉണ്ട് പക്ഷേ അവര്‍ കുശലാന്വേഷണം നടത്തുമ്പോള്‍..
ചോദ്യങ്ങള്‍, ഭീകര ജീവിയെപ്പോലെ വാ പൊളിച്ചു നില്‍ക്കുന്ന അന്വേഷണങ്ങള്‍ , ഇതില്‍ നിന്നെങ്ങനെ ഒളിച്ചോടാം.


രാഗൂ, നീയൊറ്റക്കാ‍ാ.. ഹസ് എന്ത്യേ..
വിദേശത്താ..
എന്നു വരും..
ഉടനേ.
പുള്ളി പോയിട്ടിപ്പോ എത്ര നാളായി
കുറച്ചു നാളേ ആയുള്ളൂ..
എത്രനാള്‍.. എത്ര മാസം.. വര്‍ഷം
കുറച്ച് ..
കുറച്ച് നാ‍ള്‍ .... കുറച്ചു മാസങ്ങള്‍..
വയ്യ കള്ളങ്ങള്‍ ആവര്‍ത്തിക്കാന്‍ പറയും തോറും പൊളിയുന്ന കള്ളങ്ങള്‍
കല്യാണം കഴിഞ്ഞിട്ടെത്ര നാളായി
ആറ്..
ആറു വര്‍ഷം.
ശരിയാ അതു കഴിഞ്ഞല്ലേ, കലേടെ, പിന്നെ ജയ അല്ലേ അതോ ജയേടെ മാര്യേജായിരുന്നോ ആദ്യം.

കുട്ടികള്‍
ഇല്ല.
ചുളിയുന്ന നെറ്റികള്‍ .. തൃപ്തിവരാത്ത പെണ്മുഖങ്ങള്‍.
എടാ നീയൊപ്പം പോയിരുന്നീല്ലേ..
ങൂം..
വയ്യാ ഇനി എന്താ പറയുക.
ഇല്ല സുഹൃത്തേ ഇതൊക്കെയും കള്ളമാണ്. നാല്‍പ്പതു ദിവസത്തെ സഹമുറിയനെ പിന്നെ ഞാനിതേവരെ കണ്ടിട്ടില്ല. എന്നു വിളിച്ചു പറയാന്‍ എന്തേ എനിക്ക് ധൈര്യമില്ലതെ പോകുന്നു. അതു കേട്ടാല്‍ കൂടുതല്‍ ചുളിയുന്ന നെറ്റികള്‍ അവയെ ഞാനെന്തിനു ഭയക്കുന്നു.
എനിക്കറിയില്ല.

‘അപ്പോ പുള്ളി ഇവിടില്ല അല്ലേ.‘
അതേ അതു തന്നെയല്ലേ പറഞ്ഞത്

കുട്ടീകള്‍ ..

വീണ്ടും ചോദ്യങ്ങള്‍..
ഭര്‍ത്താവ് നാട്ടിലില്ലാത്ത ഭാര്യക്ക് കുട്ടികളായാല്ല്ലേ സുഹൃത്തേ കുഴപ്പം.
ആരോ തമാശ പൊട്ടിക്കുന്നു..
അതിന്റെ വലിയ അര്‍ത്ഥങ്ങളിലേയ്ക്കിറങ്ങിയ കൂട്ടച്ചിരികള്‍..
ഭാഗ്യം രെജ്നയുടെ മോന്‍ ഉണര്‍ന്നു അമ്മയെ തിരക്കുന്നു.
അവനെ ആശ്വസിപ്പിക്കാനെന്ന മട്ടില്‍ രംഗം കാലിയാക്കി.
‘രണ്ടു പേര്‍ ഒരു മുറിയിലുറങ്ങിയതു കൊണ്ട് ആര്‍ക്കും കുട്ടികള്‍ ഉണ്ടാകില്ല സുഹൃത്തേ' എന്നു പറയാനായില്ലല്ലോ.
ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങുന്നു. വിലാസിനെ കണ്ട് യാത്ര പറഞ്ഞു വേഗം ഇറങ്ങാം. ഷീനയുടെ ഓഫീസിലും ഒന്നു കേറാം ഡിവോര്‍സിന്റെ കോര്‍ട്ട് ഓര്‍ഡര്‍ കോപ്പി വന്നിട്ടുണ്ടെന്നല്ലേ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞത്. അവളുടെ ജൂനിയര്‍ കുട്ടികാണും. ഷീനയെ വക്കാലത്തേല്‍പ്പിച്ചതിന്റെ ഗൂണം കഴിവതും കോടതിപ്പ്ടി കയറാതെ അവള്‍ നോക്കി.
‘ഹലോ രാഗു ..‘
ഓ ദിനേശാണ്.
ഹലോ, രെജ്ന ദേ അവിടുണ്ട്,
ഓക്കെ. സുഖമല്ലേ.
സുഖം..
പുള്ളിക്കാരനോ..
വന്നിട്ടില്ല.. ഞാനിറങ്ങയാ ദിനേശ്
കാണാം.

അവിടേ സുഖമായിരിക്കുമോ..
ആയിരിക്കും.
ഫിലിപ്പേനി കൂട്ടുകാരിയോടൊപ്പം.
അവള്‍ക്ക് കുട്ടീകള്‍ കാണുമോ
ആണോ പെണ്ണോ..
പെണ്ണാണെങ്കില്‍..
ആണെങ്കില്‍..
.............................